തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ പറ്റിയുള്ള മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പഴയ ഒരു രൂപയും ഒരു പൈസയുമാണ് ഇപ്പോള്‍ തട്ടിപ്പുകാരുടെ പുതിയ ആയുധം. അതിനെക്കുറിച്ച് ബോധവത്കരണം നടത്താനായി ഒരു കഥ പറയുകയാണ് പൊലീസ്.
കേരളപൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പഴയ ഒരു രൂപയുണ്ടോ
ആയിരങ്ങൾ സമ്പാദിക്കാം…
ഈ പരസ്യത്തിൽ വഞ്ചിതരാകരുത്
പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച ബാംഗ്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓൺലൈനിലെ പരസ്യം കണ്ട് തന്റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പ്പനയ്ക്ക് വച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്ക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാർ ബന്ധപ്പെട്ടു. ആ ഓഫർ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയും ചെയ്തു. അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് അവർക്ക് മനസിലാക്കിയത്.
Discussion about this post