ഇസ്തംബുൾ (തുർക്കി) ∙ 37 അഭയാർഥികളുമായി ഗ്രീസിലേക്കു പോയ ബോട്ട് തുർക്കി തീരക്കടലിൽ മുങ്ങിയതിനെത്തുടർന്നു 17 അഭയാർഥികൾ മുങ്ങിമരിച്ചു. ഇവരിൽ അഞ്ചുപേർ കുട്ടികളാണ്. 20 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ കാബിനിലുണ്ടായിരുന്നവരാണു മരിച്ചത്. ഡെക്കിൽനിന്നിരുന്ന 20 പേരാണു രക്ഷപ്പെട്ടത്. ഗ്രീസിലെ ദ്വീപായ കോസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
തുർക്കിയുടെ തീരക്കടലിൽ ബോട്ട് തകർന്ന് ഇതുവരെ 274 അഭയാർഥികൾ മരിച്ചതായി ഉപപ്രധാനമന്ത്രി നുമാൻ കുർതൂൽമസ് പറഞ്ഞു. തുർക്കി തീരസേന ഇതുവരെ 53,000 അഭയാർഥികളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഭയാർഥി പ്രശ്നത്തിൽ നടപടിയെടുത്തു കാണാൻ ലോകത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി വിഭാഗ ഹൈക്കമ്മിഷണർ അന്റോണിയോ ഗുട്ടെറസ് ന്യൂയോർക്കിൽ പറഞ്ഞു.അതേസമയം, മെഡിറ്ററേനിയൻ കടലിൽനിന്ന് ഒരാഴ്ചയ്ക്കിടെ 500 അഭയാർഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ തീരസേന അറിയിച്ചു. ഏഴു രക്ഷാദൗത്യങ്ങളിലായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ലിബിയൻ തീരത്തുനിന്നു പുറപ്പെട്ടവരെയാണു രക്ഷിച്ചത്. നൈജീരിയ, ഘാന, സെനഗൽ, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ അഭയാർഥികൾ.
Discussion about this post