ലഖ്നൗ: ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിയമനിര്‍മാണത്തിന്റെ കരട് ബില്‍ സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബില്‍.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലികളിലും വിലക്ക് ഏര്‍പ്പെടുത്തുമെന്നും യു.പി ലോ കമീഷന് ചെയര്മാന് ജസ്റ്റിസ് എ.എന്‍. മിത്തല്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ നാലംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തൂ. എന്നാല്‍, രണ്ടുകുട്ടികള്‍ എന്ന മാനദണ്ഡം പിന്തുടരുന്നവര്‍ക്ക് മിതമായി പലിശയില്‍ വീട് വാങ്ങുന്നതിനും നിര്‍മിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയില്‍ ഇളവും ലഭിക്കും.
നാഷനല്‍ പെന്ഷന് സ്കീമിന് കീഴിലെ ഇ.പി.എഫില്‍ മൂന്നുശതമാനം വര്‍ധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കും.
അതേസമയം കരട് ബില്ലില്‍ ജൂലൈ 19 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ അസം ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിര്‍മാണം നടപ്പാക്കിയിരുന്നു.
Discussion about this post