ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കപ്പല്‍ ജീവനക്കാര്‍ക്ക് ഇറാനില്‍ ദാരുണജീവിതം. കഴിഞ്ഞ നാല് മാസമായി ഇവർ പട്ടിണിയില്‍ കഴിയുകയാണെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ഫെബ്രുവരിയില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന സംശയത്തെതുടര്‍ന്ന് ഇവരെയും ഇവരുടെ കപ്പല്‍ ആര്ട്ടിന് 10നെയും ഇറാന് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഏകദേശം 400 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ഇവരെ ഒടുവില്‍ ഈ കഴിഞ്ഞ മാര്‍ച്ച് 9ന് ഇറാന് കോടതി നിരപരാധികളെന്ന് കണ്ട് വെറുതേ വിടുകയായിരുന്നു. എന്നാല്‍ ഇറാന് അധികൃതര്‍ ഇതുവരെയായും ഇവരുടെ തിരിച്ചറിയല്‍ രേഖകളോ പാസ്പോര്‍ട്ടോ തിരിച്ചു നല്കാത്തതിനാല് ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാനായി സാധിക്കുന്നില്ല. തിരിച്ചറിയല്‍ രേഖകളൊന്നും തന്നെ കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്ക് ഇറാനില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇല്ല. ഭക്ഷണം കഴിക്കാന്‍ പോലും കൈയില്‍ പണമില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഒരു വീഡിയോ സന്ദേശത്തില്‍ ഇവര്‍ അറിയിച്ചു.
മുംബൈ സ്വദേശികളായ അനികേത് യെന്‍പുരെ, മന്ദര്‍ വോര്ളിക്കര്, ഉത്തരാഖണ്ഡ് സ്വദേശി നവീന്‍ സിംഗ്, ബിഹാര്‍ സ്വദേശി പ്രണവ് കുമാര്‍, തമിഴ് നാട് സ്വദേശി തമിഴ്സെല്വന് രംഗസാമി എന്നിവരാണ് ഇറാനില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ നാവികര്‍. തങ്ങളെ എത്രയും വേഗം ഇന്ത്യയില്‍ മടക്കികൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇവര്‍ ആവശ്യപ്പെടുന്നു.
അഞ്ച് പേരും ഇപ്പോള്‍ ഉള്ളത് ഇറാനിലെ സിസ്ഥാന്‍ – ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ചബഹാറിലാണ്. ഇവിടെ 20 കോടി അമേരിക്കന്‍ ഡോളര്‍ ചിലവില്‍ ഇന്ത്യ ഒരു തുറമുഖം പണിയുന്നുണ്ട്.
Discussion about this post