കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി ആലത്തൂർ എം.പി.രമ്യ ഹരിദാസ്. സംഭവത്തിൽ ആറുപേർക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുൻ എം.എൽ.എ. വി.ടി.ബൽറാം എന്നിവരുൾപ്പടെ ആറുപേർക്കെതിരേയാണ് കേസെടുത്തത്.
ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോർച്ച ജില്ല പ്രസിഡന്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. രമ്യ ഹരിദാസ് ഉൾപ്പടെയുളളവർ പാലക്കാട് നഗരത്തോട് ചേർന്നുളള അപ്ടൗൺ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു.
എം.പിയായ രമ്യ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.
സംഭവത്തെ തുടർന്ന് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കസബ പോലീസിൽ പരാതി നൽകി. ലോക്ഡൗൺ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരേ കസബ പോലീസ് കേസെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റും പോലീസിന് പരാതി നൽകി. ഈ രണ്ടുപരാതികളും പരിഗണിച്ചുകൊണ്ടാണ് രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം എന്നിവരുൾപ്പടെയുളളവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
Discussion about this post