ഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനം നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 86 ശതമാനം ഉയർന്ന് 5.57 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2.46 ലക്ഷം കോടി രൂപ അറ്റ പ്രത്യക്ഷനികുതി വരുമാനവും 3.11 ലക്ഷം കോടി രൂപ അറ്റ പരോക്ഷനികുതി വരുമാനവുമാണ്. 2020-21 ആദ്യപാദത്തിൽ അറ്റ പ്രത്യക്ഷനികുതി വരുമാനം 1.17 ലക്ഷം കോടി രൂപയും അറ്റ പരോക്ഷനികുതി വരുമാനം 1.82 ലക്ഷം കോടി രൂപയുമായിരുന്നു. പ്രത്യക്ഷനികുതിയിൽ 109.3 ശതമാനവും പരോക്ഷനികുതിയിൽ 70.3 ശതമാനവുമാണ് വർദ്ധനയെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
നികുതിവെട്ടിപ്പുകാർക്കെതിരെ ക്രിമിനൽ കേസുടുക്കുന്നതുൾപ്പെടെയുള്ള നടപടി കർശനമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ളാക്ക് മണി ആൻഡ് ഇംപോസിഷൻ ഒഫ് ടാക്സ് ആക്ട് – 2015 പ്രകാരം 107 കേസുകളുണ്ട്. പരിധിയിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയ ഇനത്തിൽ 8,216 കോടി രൂപ ആവശ്യപ്പെട്ടുള്ള 166 കേസുകളെടുത്തു. എച്ച്.എസ്.ബി.സി കേസിൽ വെളിപ്പെടുത്താത്ത 8,465 കോടി രൂപയുടെ വരുമാനം നികുതിവിധേയമാക്കി. 1,294 കോടി രൂപ പിഴയും ഈടാക്കി.
ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ) കേസിൽ 11,010 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി. പനാമ പേപ്പേഴ്സ്, പാരഡൈസ് പേപ്പേഴ്സ് ചോർച്ചക്കേസിൽ കണ്ടെത്തിയത് യഥാക്രമം 20,078 കോടി രൂപയുടെയും 246 കോടി രൂപയുടെയും അനധികൃത വായ്പകളാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യയുടെ ജി.ഡി.പി കഴിഞ്ഞവർഷം നെഗറ്റീവ് 7.3 ശതമാനത്തിലേക്ക് ഇടിഞ്ഞെങ്കിലും സർക്കാർ ആവിഷ്കരിച്ച 29.87 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ പാക്കേജിന്റെ പിൻബലത്തിൽ സമ്പദ്വർഷത്തിന്റെ രണ്ടാംപകുതിയോടെ ഉണർവിലേറിയെന്നും സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും നിർമ്മല പറഞ്ഞു.
Discussion about this post