ഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം. കേരളത്തിലെ സ്ഥിതി അതീവ ആശങ്ക ജനകമാണെന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും കത്തില്‍ വ്യക്തമാക്കി.
ജൂലൈ പത്തിനും പത്തൊന്‍പതിനും ഇടയില്‍ കേരളത്തില്‍ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 28 ന് ശേഷം കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനം വര്‍ധനവാണ് ഉണ്ടായി. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരില്‍ 45.4 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കണ്ടെ യ്ന്റ്മെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. അടുത്തിടെ ബക്രീദ് ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഇളവുകളാണ് ഇതിന് കാരണം. നിയന്ത്രണങ്ങളിലെ ഇളവുകള്‍ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് കർശന നിര്‍ദേശം നല്കി.
Discussion about this post