പാരിപ്പള്ളി: മത്സ്യവില്പനക്കാരിയോട് പൊലീസിന്റെ ക്രൂരത. പാമ്പുറത്താണ് സംഭവം. മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് ചഅഴുക്ക് ചാലില്‍ കളഞ്ഞത്.
‘ഡി’ വിഭാഗത്തില്‍ പെട്ട പ്രദേശമാണെങ്കിലും തിരക്കുകള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും മേരി പറഞ്ഞു. പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് പാത്രത്തില്‍ ഉണ്ടായിരുന്നതെന്നും ആകെ അഞ്ഞൂറ് രൂപയ്ക്ക് മാത്രമേ കച്ചവടം നടന്നൊള്ളു എന്നും മേരി പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണി മുതലുള്ള അധ്വാനമാണ് പോലീസ് ചവറുകൂനയില്‍ വലിച്ചെറിഞ്ഞത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
അതേസമയം മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. ജനമൈത്രി പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി മനുഷ്യത്വ രഹിതമാണെന്നും കോവിഡ് മാനദണ്ഡം പാലിച്ചില്ല എങ്കില്‍ പിഴ ഈടാക്കമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.
പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post