ഇന്ന് ലോക ഓആർഎസ് ദിനം. എന്താണ് ഓആർസ്? എല്ലാവരും പറയും നിർജ്ജലീകരണം ഉണ്ടായാൽ ഓആർഎസ് കുടിച്ചാൽ മതിയെന്ന്. എന്നാൽ എന്താണ് ഓആർഎസ് എന്ന് ആരെങ്കിലും കൂടുതൽ ചിന്തിച്ചിട്ടുണ്ടോ? ഗ്ലൂക്കോസും സോഡിയവും ചേർന്ന ലായനിയാണ് ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ അഥവാ ഒ.ആർ.എസ് (ORS Oral Rehydration Solution). ഛർദ്ദി-അതിസാരം പോലുള്ള രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നിർജ്ജലീകരണം തടയുന്നതിനുള്ള വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ് ഓറൽ റീഹൈഡ്രേഷൻ ചികിത്സ (Oral rehydration therapy- ORT). ഒ.ആർ.ടി എന്ന് ചുരുക്കരൂപത്തിൽ ഇത് അറിയപ്പെടുന്നു.
ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിൽ ഉള്ള ഒരു ലായനി ആണ് ഒ.ആർ.എസ്. സോഡിയം, ക്ലോറെെഡ് ഗ്ലൂക്കോസ്, പൊട്ടാസ്യം, സിട്രേറ്റ് എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ചിലവ് കുറവും ഗുണമേന്മയും ഉള്ള ഈ ലായനിക്ക് ജീവൻ രക്ഷിക്കുവാനുള്ള കഴിവുണ്ട്. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചു കൊടുക്കുന്നതുവഴി നിർജലീകരണവും അത് മൂലമുണ്ടാകാവുന്ന മരണവും തടയുന്നു.
വയറിളക്കം മൂലമുണ്ടാവുന്ന നിർജ്ജലീകരണം (Dehydration) നേരിടാൻ വായിലൂടെയോ ധമനീയിലൂടെയോ വെള്ളവും ലവണങ്ങളൂം നൽകുന്ന രീതി 1940കളിൽ ആരംഭിച്ചിരുന്നു. വെള്ളം, പഞ്ചസാരയും (ഗ്ലൂക്കോസ്) ഉപ്പും (സോഡിയം) ചേർത്ത് നൽകിയാൽ വയറിളക്കത്തിൽ ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന സോഡിയവും ജലവും കുടലിലെ സ്ഥരങ്ങളിലൂടെ വേഗത്തിൽ ആഗിരണം ചെയ്യെപ്പെടുമെന്ന് പല ഗവേഷകരും നിരീക്ഷിച്ചിരുന്നു.
നിശ്ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ഒരു ലായനി തയ്യാറാക്കി കുടിക്കുന്നതാണ് ഓറൽ റീഹൈഡ്രേഷൻ ചികിത്സ. ഈ ലായനിയെ ഒ.ആർ.എസ് ലായനി (Oral rehydration solution) എന്ന് വിളിക്കാറുണ്ട്. ലോകത്തിലെല്ലായിടത്തും ഈ ചികിത്സാരീതി ഉപയോഗിക്കപ്പെടുന്നു. ഛർദ്ദി-അതിസാരത്തിന്റെ പിടിയിൽ നിന്ന് ലക്ഷക്കണക്കിന് കുട്ടികളെ രക്ഷപ്പെടുത്തുന്ന ചികിത്സാരീതി എന്ന നിലയിൽ വികസ്വര രാജ്യങ്ങളിലാണ് ഇതിനു കൂടുതൽ പ്രാധാന്യം.
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രോഗമാണ് ഛർദ്ദി-അതിസാരം.
വയറിളക്കരോഗങ്ങൾ എങ്ങനെയൊക്കെ വരാം?
അണുബാധ-പ്രധാനമായും റോട്ടവൈറസ്, ബാക്റ്റീരിയ, പാരസൈറ്റ്, പഴകിയ ഭക്ഷണത്തിന്റെ ഉപയോഗം, മലിനജലത്തിന്റെ ഉപയോഗം, വ്യക്തിശുചിത്വം ഇല്ലായ്മ, പരിസരശുചിത്വം ഇല്ലായ്മ എന്നിവയിലൂടെ വയറിളക്കാരോഗങ്ങൾ വരുന്നതാണ്.
ഒ.ആർ.ടി യുടെ നിർവചനത്തിൽ സമയാസമയങ്ങളിൽ മാറ്റംവന്നിട്ടുണ്ട്. 1980 കളിൽ ഡബ്ല്യു.എച്ച്.ഒ/യൂനിസെഫ് നിർദ്ദേശിക്കുന്ന ഔദ്യോഗിക ലായനിയായി ആയിരുന്നു ഒ.ആർ.ടി യെ നിർവചിച്ചത്. ഔദ്യോഗികമായി തയ്യാർ ചെയ്യുന്ന ലായനി എല്ലായിപ്പോഴും ലഭ്യമല്ല എന്ന കാര്യത്തെ പരിഗണിച്ചു 1988-ൽ വീടുകളിൽ തയ്യാർ ചെയ്യാവുന്ന ഒരു ലായനിയായി ഒ.ആർ.എസിനെ പ്രഖ്യാപിച്ചു. ഒടുവിൽ 1993 ൽ ഇന്നത്തെ നിവചനത്തിലേക്ക് എത്തി. വയറിളക്കവും ഛർദ്ദി-അതിസാരവുമുള്ള രോഗികളെ തുടർച്ചയായി കുടിപ്പിക്കേണ്ടുന്ന വർദ്ധിതമായി നൽകേണ്ട ലായനിയായി ഒ.ആർ.ടി യെ വിശദീകരിക്കുന്നു.
ഡബ്ല്യു.എച്.ഒ/യൂനിസെഫ് മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഛർദ്ദി-അതിസാരത്തിന്റെ ആദ്യ ലക്ഷണമായ നിർജ്ജലീകരണം തടയുന്നതിന് ഉപ്പും പഞ്ചസാരയും ചേർത്തുള്ള ലായനി വീടുകളിൽ തന്നെ ഉണ്ടാക്കി ഉപയോഗിച്ചു തുടങ്ങണം എന്നാണ്. ഈ ലായനി തുടർച്ചയായി കുടിക്കണം എന്നും പറയുന്നു. നിർജ്ജലീകരണം സംഭവിച്ചു കഴിഞ്ഞാൽ മതിയായ ജലീകരണം ഉറപ്പുവരുത്തുന്നതിനായി അനുയോജ്യമായ ഡോസിൽ ഔദ്യോഗികമായി തന്നെ തയ്യാർ ചെയ്ത ഒ.ആർ.എസ്.(Oral Rehydration Solution) ലായിനി ഉപയോഗിച്ചായിരിക്കണം ചികിത്സ.
ഒ.ആർ.എസ്. ലായനി വീട്ടിൽ തയ്യാർ ചെയ്യുന്ന വിധം
ഒ.ആർ.എസ്. ലായനി വീട്ടിൽ തയ്യാർ ചെയ്യുന്ന ഘട്ടത്തിൽ മതിയായ ശ്രദ്ധ നൽകണം. ലായനിയിൽ ശരിയായ അനുപാതത്തിൽ പഞ്ചസാരയും ഉപ്പും ഉണ്ടാവണം. ഈ രണ്ട് ഘടകങ്ങളും ഇല്ലാത്ത വെള്ളം ഈ സമയത്ത് ഒഴിവാക്കുകയും വേണം. പഞ്ചസാരയുടേയും ഉപ്പിന്റെയും അളവ് തീരെകുറയുന്നതോ വേണ്ടത്ര ഇല്ലാത്തതോ ചികിത്സ ഫലപ്രദമാവാതെ വരാൻ ഇടയാകും.
വീട്ടിൽ വെച്ച് ഉണ്ടാക്കുന്ന വിവിധ ലായനികളിൽ ഉൾപ്പെടുന്നവയാണ് ഔദ്യോഗിക ഒ.ആർ.എസ്. ലായനി, ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, ഉപ്പ് ചേർത്തുള്ള തൈര് -മോര് ലായനി, പച്ചക്കറിയുടേയോ കോഴിയിറച്ചിയുടെയോ ഉപ്പ് ചേർത്ത സൂപ്പ് എന്നിവ. ശുദ്ധമായ ജലമായിരിക്കണം ലായനി തയ്യാറാക്കുമ്പോൾ ഉപയോഗിക്കേണ്ടത്. മധുരമുള്ള പഴച്ചാറുകൾ,ശീതള പാനീയങ്ങൾ, മധുരമുള്ള ചായ, കാപ്പി, എന്നിവ ഒഴിവാക്കണം. അധികം പഞ്ചസാര ചേത്ത് കുടിക്കുന്നതെന്തും ഛർദ്ദി-അതിസാരത്തെ കൂടുതൽ അപകടകരമാക്കും. വീട്ടിൽ തയ്യാർ ചെയ്ത് ഒ.ആർ.എസ്.ലായനി ഉപയോഗിക്കുമ്പോഴും നിർജലീകരണം തുടരുകയാണങ്കിൽ ചികിത്സക്കായി യോഗ്യനായ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം.
ഒ.ആർ.എസ്. പായ്ക്കറ്റുകൾ(sachets) ലഭ്യമല്ലാതാവുമ്പോൽ വീട്ടിൽ സാധാരണ തയ്യാർ ചെയ്യുന്ന ലായനി ഉപയോഗിക്കുന്നു. ഇതിൽ ഏറ്റവും ഓർത്തുവക്കാവുന്നത് വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്തുള്ള ലായനി തന്നെ. ഒരു ടീസ്പൂൺ ഉപ്പും എട്ട് ടീസ്പൂൺ പഞ്ചസാരയും നാല് ഔൺസ് ഓറഞ്ച് ചാറും(ഇത് വേണമെങ്കിൽ മാത്രം) ഒരു ലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് ഇത് തയ്യാർ ചെയ്യാം. വെള്ളം ശുദ്ധമാണോ എന്ന കാര്യത്തിൽ സംശയമുണ്ടങ്കിൽ പത്തുമിനുട്ട് തിളപ്പിച്ച് ആറിയതിന് ശേഷം മുകളിൽ പറഞ്ഞവ ചേർക്കാം
ഒ.ആർ.എസിൽ അടങ്ങിയിരിക്കേണ്ട ഘടകങ്ങളെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും യൂനിസെഫും സംയുക്തമായി മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിപണിയിൽ മേടിക്കാൻ കിട്ടുന്ന ഒ.ആർ.എസിന്റെ നിർമ്മാതാക്കൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഒ.ആർ.എസ്. ഉല്പാദിപ്പിക്കുന്നത്. 2006-ലാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒടുവിലായി പരിഷ്‌കരിച്ചത്. കുട്ടികളായ ഛർദ്ദി-അതിസാര രോഗികൾക്ക് ഒ.ആർ.എസിന്റെ കൂടെ സിങ്കും അധിക സപ്ലിമെന്റായി നൽകണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. മുതിർന്നവർക്കുള്ള സിങ്ക് സൾഫേറ്റ് ലായനി ഘടകങ്ങളും കുട്ടികൾക്കുള്ള ഗുളിക രൂപത്തിലുള്ളവയും ലഭ്യമാണ്.
ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഓ ആർ എസി തക്കസമയം നൽകിയാൽ കഴിയും
ബംഗാളിലെ ഡോക്ടർ ഹേമേന്ദ്ര നാഥ് ചാറ്റർജിയാണ് (Hemendra Nath Chatterjee) ആദ്യമായി ഓ ആർ എസിന്റെ ശാസ്ത്രീയാടിത്തറ വ്യക്തമാക്കികൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 4 ഗ്രാം സോഡിയം ക്ലോറൈഡും 25 ഗ്രാം ഗ്ലൂക്കോസും 1000 മി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കോളറ രോഗികൾക്ക് വായിലൂടെ നൽകി ഫലപ്രദമായി കോളറ ചികിത്സിച്ച വിവരം ഡോക്ടർ ചാറ്റർജി 1953 ൽ ലാൻസെറ്റിൽ റിപ്പോർട്ട് (Chatterjee, HN: 1953 Control of vomiting in cholera and oral replacement of fluid. Lancet. 265 (6795): 1063) ചെയ്തു. അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960 കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം-ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്തീയാടിത്തറയോടെ തെളിയിച്ചു.
കോളറ രോഗികളുടെ കുടൽ സ്ഥരത്തിന് (Intestinal Mucosa) കാര്യമായ തകരാറ് സംഭവിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സാധിക്കുന്നതെന്ന് ക്രേൻ വിശദീകരിച്ചു. 1967-68 കാലത്ത് ബംഗ്ലാദേശിലെ ഡാക്കയിൽ അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ നോർബേർട്ട് ഹിർഴ് ഹോൺ (Norbert Hirschhorn: 1938-), കൽക്കട്ടായിൽ ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിലെ നതാനിയേൽ പീയേഴ് സ് (Nathaniel Pierce), അമേരിക്കൻ ഗവേഷകരായ ഡേവിഡ് നാലിൻ (David R. Nalin: 1941-). റിച്ചാർഡ് കാഷ് (Richard Alan: 1941-) എന്നിവർ ഒ.ആർ.എസിന്റെ ഫലസിദ്ധി കൂടുതൽ പഠനങ്ങളിലൂടെ വ്യക്തമാക്കി.
1971-ൽ ബംഗ്ലാദേശ് വിമോചനസമര കാലത്ത് പല പ്രദേശങ്ങളിലും കോളറ പടർന്ന് പിടിച്ചിരുന്നു. ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോക്ടർ റഫിക്വൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടായിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗവിദഗ്ധൻ ഡോ ദിലീപ് മഹലാനബിസ് (Dilip Mahalanabis: 1934-) എന്നിവർ ചേർന്ന് ഓറോ സലൈൻ (Orosaline) എന്ന് പേരിട്ട് ഒ.ആർ.എസ്. നൽകി ആയിരക്കണക്കിന് കോളറാ രോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ധമനികളിലൂടെ പാനീയം (IV fluid) നൽകുന്നതിനേക്കാൽ ഫലപ്രദം വായിലൂടെ ഓറോ സലൈൻ നൽകുന്നതാണെന്നും അവർ തെളിയിച്ചു. പിന്നീട് ഡാക്ക സലൈൻ (Dhaka Saline) എന്ന പേരിൽ ഓറോ സലൈൻ പ്രസിദ്ധി കൈവരിച്ചു. 1990 ലെ ആഫ്രിക്കയിലെ മൊസാംബിക്കിലും മലാവിയിലും ആഭ്യന്തരയുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കോളറാ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒ.ആർ.എസ്. ഉപയോഗിച്ച് കൊണ്ടുള്ള പാനീയ ചികിത്സയിലൂടെയാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത്.
വയറിളക്ക രോഗം പ്രതിരോധത്തിനായി ഒരു നുള്ള് ഉപ്പും ഒരു കോരി പഞ്ചസാരയും ഒരു ഗ്ലാസ് ശുദ്ധജലത്തിൽ (A Pinch of Salt, A Scoop of Sugar in a glass of clean Water) കലക്കി കുടിക്കുക എന്ന ഏറ്റവും ലളിതമായ സന്ദേശം ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വിജയകരമായി പ്രചരിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേർന്ന് സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ്, ഗ്ലൂക്കോസ്, ട്രൈ സോഡിയം സിട്രേറ്റ് എന്നിവയടങ്ങിയ കൂടുതൽ ശാസ്തീയവും ഫലപ്രദവുമായ ഒ.ആർ.എസ്. തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയിൽ ഒ.ആർ.എസ്. ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്ക രോഗം മൂലമുള്ള മരണം തടയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് കൊണ്ടാണ് ഒ.ആർ.എസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നത്.
Discussion about this post