തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുമെന്ന് സൂചന. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചിടാനാണ് സർക്കാർ നീക്കം. കേരളം സന്ദര്‍ശിക്കുന്ന വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഇതിനാെപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിച്ചേക്കും.
രോഗവ്യാപനം കൂടിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തത്തില്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചിരുന്ന ബദല്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിക്കുന്നുണ്ട്.
അടച്ചുപൂട്ടലിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ എന്നാണ് ലോക്ക്ഡൗണിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്.
Discussion about this post