കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് ശേഷം പുതിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഗോമൂത്രമെന്ന് പരാമർശിച്ച്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കർണാടക മന്ത്രി ഗോമാതാവിന്റെയും കർഷകരുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു (karnataka ministers take oath in the name of gaumata and farmers) എന്ന് ദി വീക്ക് അടക്കമുള്ള മാധ്യമങ്ങൾ ഇംഗ്ലീഷിൽ റിപ്പോർട്ട് ചെയ്തതാണ് മലയാള മാധ്യമങ്ങൾക്ക് ഗോമൂത്രമായി മാറിയത്.
മാതൃഭൂമി, ഏഷ്യാനെറ്റ്, കേരളകൗമുദി, റിപ്പോർട്ടർ, ജനയുഗം എന്നിവയുൾപ്പെടെ മാധ്യമങ്ങളിലാണ് ഇത്തരത്തിൽ വാർത്ത വന്നത്. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ മാതൃഭൂമി മാത്രമേ വാർത്ത തിരുത്തിയിട്ടുള്ളൂ. എങ്കിലും ഇൻ്റർനെറ്റിൽ തിരയുമ്പോൾ വാർത്തയുടെ തലക്കെട്ടിൽ ഗോമൂത്രം എന്ന് തന്നെയാണ് കാണാൻ സാധിക്കുക.
മൃഗസംരക്ഷണ വകുപ്പ് ലഭിച്ച പ്രഭു ചൗഹാനാണ് ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഖനന വകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്.
Discussion about this post