മുണ്ടക്കയം: ലോക്ഡൗണ്‍ ദിവസം ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് 17500രൂപ പിഴയിട്ട് പൊലീസ്. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു.
സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.എന്നാൽ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനന്17500രൂപ അടയ്ക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്.
അതേസമയം പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടതെന്നും ആരോപണമുണ്ട്.
Discussion about this post