കൊച്ചി: മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമേകി അത്തം പിറന്നു. മഹാമാരിക്കിടയിൽ പുതുപ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. അത്തം പിറന്ന് പത്താം നാളാണ് തിരുവോണം.
ഇത്തവണ കര്‍ക്കിടകത്തിലാണ് അത്തം തുടങ്ങുന്നത്. പഞ്ഞകര്‍ക്കിടകം കഴിഞ്ഞ് പൊന്‍ചിങ്ങപുലരിക്ക് അഞ്ച് ദിവസം കൂടി. ദുരിതകാലത്തെ മറികടക്കാന്‍, ഈ കാലവും കടന്ന് പോകുമെന്ന് സ്വയമുറപ്പിക്കാന്‍ ഓണക്കാലത്തെ ഈ പൂക്കളങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയാണ് മുന്നില്‍. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം.
ഓണക്കാലമെന്നാല്‍ കുട്ടികള്‍ക്ക് പൂ തേടിയുള്ള യാത്രയാണ്. തൊടിയിലുള്ള പൂക്കളിറുത്തെടുത്ത് ഇലക്കുമ്ബിളില്‍ ശേഖരിച്ച് കഥ പറഞ്ഞ് കളി കളി പറഞ്ഞ് അവരുടെ നാളുകള്‍. മാസ്കണിഞ്ഞ ഓണക്കാലം കൂടിയാണിത്. സ്കൂളില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ ഒത്തുകൂടിയ കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസങ്ങളാണ്.
നാട്ടുപൂക്കളുണ്ടെങ്കിലും മനോഹരമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തി. വീട്ടുമുറ്റത്തും ഉമ്മറത്തുമായി പൂക്കളവും ഒരുങ്ങി.
അതേസമയം തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവ കൊടിയേറ്റവും ഇന്ന് ചടങ്ങുകൾ മാത്രമായി നടക്കും.
ഘോഷയാത്രയിലാതെ ആചാരങ്ങള്‍ മാത്രമായാണ് ഇത്തവണയും അത്തച്ചമയം ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 10മണിക്ക് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മാന്തി പി.രാജീവ് പതാക ഉയര്‍ത്തി. കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു. അത്തംചമയത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തുക.
ഓണത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമായ തൃക്കാക്കര മഹാക്ഷേത്രത്തിലേ തിരുവോണ ഉത്സവത്തിന്റെ ഇന്നു രാത്രി നടക്കുന്ന കൊടിയേറ്റതോടെ തുടക്കമാകും. രാത്രി 8ന് തന്ത്രി പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടാണ് കൊടിയേറ്റം നിര്‍വഹിക്കുക.
Discussion about this post