ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്റെ തുടക്കം കൂടിയാണ് ഈ ദിനം. കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെതാവട്ടെ വരും കാലമെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍ പുതുവത്സരത്തിലേക്ക് കടക്കുന്നത്. അതിജീവനത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്ന മലയാളിക്ക് പൊന്നിൽ ചിങ്ങത്തിൻ്റെ കിരണങ്ങള്‍ പ്രതീക്ഷയുടെ വാതിലുകളാണ് തുറന്നിടുന്നത്.
കര്‍ക്കിടകത്തിന്റെ കറുത്ത കാര്‍മേഘങ്ങളെ വകഞ്ഞ് മാറ്റി കിഴക്കുദിക്കുന്ന പൊന്നിന് ചിങ്ങപ്പുലരിയോടെ, പൂവിളിയും പൂത്തുമ്പിയുമൊക്കെയായി മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ ആഘോഷകാലമാണ് ആരംഭിക്കുന്നത്.
മാത്രമല്ല കേരളീയര്‍ക്ക് ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു. കള്ളകര്ക്കടകത്തിൽ മാറോട് ചേര്‍ത്ത് വെച്ച വിളകള്‍ ചിങ്ങപ്പുലരിയിൽ കൊയ്യാൻ ഒരുങ്ങുകയാണ് കര്‍ഷകർ. വിളഞ്ഞ് നിൽക്കുന്ന നെല്ല് കതിരുകൾ ഇനിയും നമ്മുടെ കണ്ണിന് കുളിർമ്മ നൽകട്ടെ.
കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കും, കാര്‍ഷിക മേഖലക്കും പ്രതീക്ഷയുടെ പുതുവത്സരമാണിത്. പോയ്മറഞ്ഞ സ്വപ്നങ്ങളെയൊക്കെ തിരികെപ്പിടിക്കാമെന്ന വിശ്വാസമാണ് ഈ ഓണക്കാലത്ത് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുന്നത്. കള്ളപ്പറയും ചെറുനാഴിയുമൊന്നുമില്ലാത്ത ആ നല്ല നാളുകളെ ഓര്‍മപ്പെടുത്തുന്ന ഈ പൊന്നിന്‍ചിങ്ങം നമ്മുടെ ഇന്നലെകളെ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഓരോ വീടുകളിലും കർക്കടക മാസാവസാന ദിനം തന്നെ ചിങ്ങമാസത്തെ വരവേൽക്കാനുള്ള ഒരുക്കൾ തുടങ്ങും. ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് എല്ലാ വീടുകളിലും ഇപ്പോളും നിലനിൽക്കുന്നുണ്ട്. ഈ ദിവസം പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പതിവാണ്.
Discussion about this post