കൊച്ചി: കോവിഷീല്‍ഡ് വാകിസീനിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസമാക്കിയത് ക്ഷാമം മൂലമല്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഫലപ്രപ്തിക്കുവേണ്ടിയാണ് ഇടവേള കൂട്ടിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് നല്കാന് വ്യവസ്ഥയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൊവിഡ് വാക്സീനുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
കിറ്റക്സ് കമ്പനിയും കണ്ണൂര്‍ സ്വദേശി ഗിരികുമാറുമായിരുന്നു ഹർജിക്കാര്‍. കിറ്റക്സിലെ തൊഴിലാളികള്‍ക്കായി എത്തിച്ച കോവിഷീല്‍ഡ് വാക്സീന് ആദ്യ ഡോസ് നല്കി 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് നല്കാന് അനുവദിക്കുന്നില്ലെന്നായിരുന്നു ഹർജി. ഈ ഹർജി പരിഗണിക്കവെയാണ് ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കുവേണ്ടിയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ഡോസ് കോവാക്സീന് എടുത്ത ശേഷം മൂന്നാം ഡോസ് കോവിഷീല്‍ഡ് കുത്തിവെക്കണം എന്ന ആവശ്യവുമായാണ് ഗിരികുമാര്‍ കോടതിയെ സമീപിച്ചത്. രണ്ട് ഡോസ് കോവാക്സീന് കുത്തിവെച്ച ശേഷം വിദേശത്തേക്ക് പോകാന്‍ സാധിക്കില്ലെന്നതിനാല്‍ മൂന്നാം ഡോസായി കോവിഷീല്‍ഡ് കുത്തിവെക്കാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. മൂന്നാം ഡോസിന്റെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു.
മൂന്നാം ഡോസായി ഒറ്റ ഡോസ് കോവിഷീല്‍ഡ് മാത്രമെടുത്താലും ഇയാള്‍ക്ക് വിദേശത്ത് പോകാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Discussion about this post