ഇരിക്കൂര്‍: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടവര്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുന്നുവെന്ന പരാതിയില്‍ ഇരിക്കൂർ സ്വദേശിക്കെതിരെ കേസ്. ഇരിക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിലെ ബ്യൂട്ടി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ അസീര്‍ തൈലകണ്ടിയെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
ഡി.ഡി.ആര്.സി, എസ്.ആര്.എല്‍ ലാബ് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രമുഖ ലാബുകളുടെയടക്കം ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ലാബ് അധികൃതര്‍ പരാതി നല്‍കിയത്.
യാത്ര ആവശ്യത്തിനായി ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ക്ക് സാമ്പിള്‍ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയിരുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഡി.ഡി.ആര്.സി മാനേജറുടെ പരാതി പ്രകാരം അസീറിനെതിരെ വ്യാജരേഖ ചമച്ചത്തിനും, വഞ്ചനക്കും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post