ഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഭീകരപ്രവർത്തനത്തിനായി രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നവരില്‍ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളാണ് ലഭ്യമായത്. ഇവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രദേശത്തിനടുത്താണെന്നാണ് ലഭിക്കുന്ന വിവരം.
ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവി അമിന്‍ അല്‍ ഹഖിന്റെ ജന്മദേശത്തിന് സമീപമാണ് ഈ പ്രദേശം. പാകിസ്ഥാനുമായി അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശം കൂടിയാണിത്. ഇവിടം മുന്‍പ് അല്‍ ഖ്വയ്ദയുടെ ശക്തികേന്ദ്രമായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം നേടിയ താലിബാന് വിവിധ ജയിലുകളില്‍ ഘനി സര്‍ക്കാര്‍ തടവിലാക്കിയിരുന്ന ഐസിസ് ഭീകരരുള്പ്പടെയുള്ളവരെ മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യ തേടുന്ന ഭീകരര്‍ ഉള്‍പ്പടെയുണ്ടെന്നാണ് സൂചന. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ഓഗസ്റ്റ് 27 ന് നടത്തിയ പത്രസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനില്‍ ആയിരക്കണക്കിന് ഐസിസ്കെ തടവുകാരെ താലിബാന് മോചിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാന് അതിര്‍ത്തി പ്രദേശത്തുമായി നാലായിരത്തോളം ഐഎസ് കെ ഭീകരര്‍ ഉണ്ടെന്നാണ് അനുമാനം. ഇവരില്‍ നല്ലൊരു പങ്കും ആക്രമണങ്ങളില്‍ വധിക്കപ്പെട്ടു.
2019 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ്കെയുമായി ബന്ധപ്പെട്ട നിരവധി ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ അഫ്ഗാന് സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യ ആവശ്യം നിരസിക്കുകയായിരുന്നു.
Discussion about this post