കിളിമാനൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ മുളകുപൊടി കലര്‍ത്തിയ ആസിഡ് ഒഴിച്ച് കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടിയ യുവതിയും മകനും മരിച്ചു. പുളിമാത്ത് പഞ്ചായത്തില്‍ കൊടു വഴന്നൂര് പന്തുവിള ചന്തമുക്കില്‍ സുബിന് ഭവനില്‍ ബിന്ദു (38), മകന് ശ്യാംലാല്‍ എന്ന റിജിന്‍ (5) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് രജിലാലിനെ (36) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അഞ്ച് വയസ്സുള്ള മകനെയുമെടുത്താണ് കിണറ്റില്‍ ചാടിയത്. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് നഗരൂര്‍ സ്റ്റേഷന് ഓഫീസര്‍ വാക്കുകളിങ്ങനെ: രജിലാല്‍ ബിന്ദുവിന്റെ രണ്ടാം ഭര്‍ത്താവാണ്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബിന്ദു ഏഴു വര്‍ഷമായി രജിലാലുമായി ഒരുമിച്ച് താമസിക്കുകയാണ്. ആദ്യബന്ധത്തില്‍ ബിന്ദുവിന് ഒരു മകനുണ്ട്. ഇരുവരുടെയും മകനാണ് രജിന്.
ഭര്‍ത്താവില്‍ പരസ്ത്രീബന്ധം ആരോപിച്ച് ബിന്ദു നിരന്തരം രജിലാലുമായി വഴക്കിടുക പതിവായിരുന്നത്രേ. ഞായറാഴ്ചയും ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രജിലാലിന്റെ ദേഹത്ത് ഒഴിച്ചശേഷം വീട്ടുമുറ്റത്തെ കിണറ്റില്‍ ഇളയ കുട്ടിയെയുമെടുത്ത് ബിന്ദു ചാടുകയായിരുന്നു. തുടർന്ന് ബിന്ദുവിന്റെ മൂത്ത മകന് സമീപത്തെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും നഗരൂര്‍ പൊലീസും ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും പുറത്തെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയാറാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം രജിലാല്‍ അപകടനില തരണം ചെയ്തതായി നഗരൂര്‍ എസ്.ഐ ഷിജു പറഞ്ഞു.
Discussion about this post