കാബൂള്‍: താലിബാന് പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന് വിരുദ്ധ റാലി. നൂറുകണക്കിന് ആളുകളാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.
അതേസമയം, റാലിയില്‍ പങ്കെടുത്തവരില്‍ ഏറെയും വനിതകളാണ്. ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. കാബൂളിലെ പാകിസ്ഥാന് എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധം പിരിച്ചുവിടാന്‍ താലിബാന് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ മര്ദ്ദനവുമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എംബസിക്കു മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധം കാബൂളിലെ സെറീന ഹോട്ടലിനു മുന്നിലേക്ക് വന്നതോടെയാണ് താലിബാന് വെടിയുതിര്‍ത്തത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും പ്രതിഷേധക്കാര്‍ നീങ്ങിയിരുന്നു. അഫ്ഗാന് വിഷയത്തില്‍ പാകിസ്ഥാന് ഇടപെടുന്നതിനെതിരെയായിരുന്നു പ്രതിഷേധം. താലിബാന് കീഴടങ്ങാതിരുന്ന പഞ്ച്ശീര്‍ പിടിച്ചടക്കാന്‍ പാകിസ്ഥാന് സഹായിച്ചുവെന്ന് തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ പ്രതിഷേധവുമായി അഫ്ഗാനികൾ രംഗത്തെത്തിയത്.
Discussion about this post