കൊല്‍ക്കൊത്ത: കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ബംഗാളിലെ ഖനന കുംഭകോണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 21ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിർദ്ദേശിച്ചിരിക്കുന്നത്.
അഭിഷേക് ബാനര്‍ജിയോട് ഇന്നലെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പെട്ടെന്നുള്ള നോട്ടീസില്‍ ഇത്രയും ദൂരം എത്താന്‍ കഴിയില്ലെന്നും ഇക്കഴിഞ്ഞ ആറിന് ഡല്‍ഹിയില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും അദ്ദേഹം നോട്ടീസിന് മറുപടി നല്കി.
അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഈ മാസം ഒന്നിന് ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ കോവിഡ് സാഹചര്യമാണെന്നും ചെറിയ കുട്ടികളുള്ളതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പകരം കൊല്‍ക്കൊത്തയിലെ വീട്ടിലേക്ക് അന്വേഷണ ഏജന്‍സിക്ക് എത്താമെന്നും കാണിച്ച് അവര്‍ മറുപടി നല്കി.
ബംഗാള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഫെബ്രുവരി 23ന് രുചിരയേയും അവരുടെ സഹോദരിയേയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക് ബാനര്‍ജി.
Discussion about this post