ഡൽഹി: പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റിൽ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും, ഉപദേശക സമിതിക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവ് ചെലവ് കണക്ക് ഹാജരാക്കാൻ കമ്പനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് ട്രസ്റ്റ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്. ട്രസ്റ്റ് സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും അതിനാൽ ഭരണസമിതിയുടെ കീഴിലല്ലെന്ന് ഉത്തരവിടണമെന്നുമാണ് ആവശ്യം.
Discussion about this post