പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ രൂക്ഷവിമര്‍ശനം. പത്തനംതിട്ട നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍.ഡി.എഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍.ഡി.എഫ് ടൗണ്‍ കമ്മിറ്റിയിലുമാണ് സ്ഥലം എം.എല്‍.എ ആയ മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം കായംകുളം എം.എല്‍.എ അഡ്വ. യു. പ്രതിഭ പൊതുപരിപാടിയില്‍ മന്ത്രിയുടെ പേരെടുത്ത് പറയാതെ സമാനവിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഇത്തരം വിമര്‍ശനം.
മണ്ഡലത്തിലെ മുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആരോപണമാണ് ഇപ്പോള്‍ പാര്‍ട്ടി കമ്മിറ്റിയിലും ചര്‍ച്ചയായത്. എം.എല്‍.എ ആയിരിക്കുമ്പോൾ തന്നെ വീണ ഫോണ്‍ എടുക്കാറില്ലെന്ന പരാതിയുണ്ട്. മന്ത്രിയായതോടെ മണ്ഡലത്തില്‍ നിന്ന് ആരുവിളിച്ചാലും ഫോണ്‍ എടുക്കാറില്ല എന്നതാണ് സ്ഥിതിയെന്ന് പാര്‍ട്ടിയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
നഗരസഭയുടെ വികസന വിഷയങ്ങള്‍ മന്ത്രി അവഗണിക്കുകയാണെന്നും പരാതി ഉയര്‍ന്നു. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും നിഷേധാത്മക സമീപനമാണ്. പാര്‍ട്ടി നേതാക്കളെ പ്രധാന പരിപാടികളില്‍പോലും വിളിക്കാറില്ല. നഗരത്തില്‍ നടക്കുന്ന പരിപാടികളില്‍ നഗരസഭ ചെയര്‍മാനെപ്പോലും അവഗണിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കാന് നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. മുതിര്‍ന്ന സി.പി.എം നേതാവ് ആര്. ഉണ്ണികൃഷ്ണപിള്ളകൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
Discussion about this post