കൊച്ചി: കോടതിയിലെത്തുന്ന രണ്ടിലൊരു കേസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളാണെന്ന് ഹൈക്കോടതി. ഇത്തരമൊരു സ്ഥിതിവിശേഷം അതീവ ലജ്ജാകരമാണെന്നും ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്, സിയാദ് റഹ്മാന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. പോക്സോ കേസില്‍ വിചാരണ കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതി മണി ബാലന് നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
2014 മേയ് നാലിന് പ്രതി 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി പറയുന്ന രീതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നും ഈ മൊഴി അടിസ്ഥാനമാക്കി വയനാട് കല്പറ്റയിലെ പോക്സോ കോടതി തടവുശിക്ഷ വിധിച്ചത് നിലനില്‍ക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാല്‍, കുട്ടിയുടെ മൊഴിയിലെ ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയുള്ള വാദം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോക്സോ കേസിലെ ഒന്നൊഴികെ മറ്റ് എല്ലാ വകുപ്പുകള്‍ പ്രകാരവും വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
Discussion about this post