കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നതിൽ വന്‍ ട്വിസ്റ്റ്. നറുക്കെടുപ്പ് നടന്ന 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ലോട്ടറി അടിച്ച ഭാഗ്യവാന് ആരെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ദുബായില്‍ കഴിയുന്ന വയനാട് പനമരം സ്വദേശിയായ സെയ്തലവിയാണ് ഓണം ബംബറടിച്ച ഭാഗ്യവാന് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരാളാണ് ബംബര്‍ ജേതാവ് എന്നാണ് ഏറ്റവും പുതിയ വിവരം.
തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലന് ടിക്കറ്റെടുത്തത്. ജയപാലന് ടിക്കറ്റ് ബാങ്ക് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
ദുബായില്‍ കഴിയുന്ന സെയ്തലവിക്കാണ് ബംബര്‍ അടിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്തിന് പണമയച്ചു കൊടുത്ത് ലോട്ടറി വാങ്ങുകയായിരുന്നു എന്ന് സെയ്തലവി പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് എത്തിയപ്പോള്‍ തൃപ്പൂണിത്തുറയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിന്റെ ചിത്രം ഈ സുഹൃത്ത് വാട്സ്ആപ്പ് വഴി സെയ്തലവിക്ക് അയക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ സുഹൃത്ത് താന്‍ ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു,
ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞത് മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സര്‍ക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഓണം ബംമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു. “ഇത്തവണ ബംമ്പറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല. മീനാക്ഷി ബംമ്പറുകള്ക്ക് പേര് കേട്ട സ്ഥലമാണ്,” കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു.
Discussion about this post