പഞ്ചാബ് കോൺഗ്രസ് മേധാവി നവജ്യോത് സിംഗ് സിദ്ദു ചൊവ്വാഴ്ച അധ്യക്ഷൻ സ്ഥാനം രാജിവച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയച്ചു. കോൺഗ്രസിൽ തുടരുമെന്നും സിദ്ദു രാജിക്കത്തിൽ പറഞ്ഞു.
“ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ച മനോഭാവം മൂലമാണ് ഉണ്ടാകുന്നത്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു,” സിദ്ദു സോണിയയ്ക്ക് അയച്ച കത്തിൽ പറയുന്നു.
എന്നിരുന്നാലും, കത്തിൽ പരാമർശിച്ചിരിക്കുന്ന “വിട്ടുവീഴ്ച” ഭാഗത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
സിന്ധുവിന്റെ കാലാവധി വളരെ ചുരുങ്ങിയ കാലം മാത്രമായിരുന്നു. വെറും 72 ദിവസം മാത്രമാണ് സിദ്ദു അദ്ധ്യക്ഷസ്ഥാനത്തിരുന്നത്. അമരീന്ദർ സിങ്ങുമായുള്ള പ്രശ്നത്തിന് ശേഷം ജൂലൈ 18 ന് പഞ്ചാബ് കോൺഗ്രസ് മേധാവിയായി നിയമിതനായി. ഒടുവിൽ അമരീന്ദർ സിങ്ങ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഡൽഹിയിൽ വരുന്ന ദിവസമാണ് സിദ്ദുവിന്റെ രാജി. ഇരുഭാഗത്തുനിന്നും സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന അഭ്യൂഹമുണ്ട്.
Discussion about this post