മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയെപ്പോലുള്ള ഉന്നതര്‍ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെപ്പോലുളള തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത് വളരെ കഷ്ടമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. ഏതെങ്കിലും പരിപാടിയില്‍ വച്ച് ഫോട്ടോ എടുക്കുന്നതും അവരുടെ വീട്ടില്‍ പോയി ഫോട്ടോ എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മേജര്‍ രവി.
പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ തനിക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും മേജര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മോന്സണ് മാവുങ്കലിന് സുരക്ഷ നല്‍കിയത് തന്റെ കമ്പനിയാണെന്ന ആരോപണം മേജര്‍ രവി തള്ളി. തന്റെ കമ്പനിയില്‍ നിന്ന് പുറത്താക്കിയ ഒരാളാണ് മോന്‍സന്റെ സുരക്ഷാ സേനയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കൃത്യവിലോപത്തിന് തന്റെ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തിയാണ് മോന്‍സന്റെ സുരക്ഷാ സേനയില്‍ ഉണ്ടായിരുന്നത്. എന്റെ ബോഡിഗാര്‍ഡ് എന്ന പേരില്‍ ഇയാള്‍ മറ്റുള്ളവരെ പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ബോഡിഗാര്ഡില്ല. ഐ എസ് എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് ഞാന്‍ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടര്‍ ഫോഴ്സില്‍ പ്രദീപ് ജോലി നോക്കിയിരുന്നു. പിന്നീട് അയാള്‍ക്കെതിരെ ഒരു പരാതി വന്നതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. അതിനുശേഷവും അയാള്‍ തണ്ടര്‍ ഫോഴ്സിന്റെ പേരു പറഞ്ഞ് പുതിയ ജോലികള്‍ കണ്ടെത്തുന്നതായി അറിഞ്ഞിരുന്നു. അഞ്ചുപേരടങ്ങുന്ന മോന്‍സന്റെ സുരക്ഷാസേനയില്‍ പ്രദീപ് മാത്രമാണ് തണ്ടര്‍ ഫോഴ്സില്‍ ജോലിചെയ്തിരുന്നത്. ചിലയവസരങ്ങളില്‍ തണ്ടര്‍ ഫോഴ്സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നു. ആറു മാസം മുന്‍പാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു. തന്റെ ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തിയെയും മോന്സന് ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ആ വഴിക്ക് പോകണ്ട എന്നായിരുന്നു ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തി മാേന്സന് മറുപടി നല്കി-അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post