ചെന്നൈ: പ്രസവത്തിനിടെ മരിക്കുമോയെന്ന ഭയത്തില്‍ നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനുശ്രമിച്ച യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരിലാണ് സംഭവം. ഒഡിഷ സ്വദേശി കുമാരി കഞ്ജകയാണ് (23) മരിച്ചത്. ഭര്‍ത്താവ് പ്രതാപും കഞ്ജകയും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്.
കഞ്ജകയുടെ ഒഡിഷയിലുള്ള ബന്ധു അടുത്തിടെ പ്രസവത്തിനിടെ മരിച്ചിരുന്നു. അവരുടെ മരണാനന്തര ചടങ്ങില്‍ സംബന്ധിച്ച ശേഷം തിരിച്ചെത്തിയ കഞ്ജക പ്രസവ ഭയത്തില്‍ ആയിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് കഞ്ജക നാട്ടുകാരുമായി ചോദിച്ചറിഞ്ഞ യുവതി താനും ബന്ധുവിനെപ്പോലെ പ്രസവത്തിനിടെ മരിക്കുമോ എന്നു ഭയപ്പെട്ടിരുന്നു. തുടർന്ന് യുവതി ഭര്‍ത്താവിനെ അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്. ഇതിന് ഏതാനും ദിവസം മുമ്പ് കഞ്ജക കുളിമുറിയില്‍ വീണു പരിക്കേറ്റിരുന്നു.
കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിയത്. പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ അണുബാധ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ശാസ്ത്രീയചികിത്സ തേടാതെ ഗര്‍ഭഛിദ്രത്തിന് നാട്ടുമരുന്ന് കഴിച്ചിരുന്നതായാണ് ബന്ധുക്കളില്‍നിന്ന് അറിഞ്ഞതെന്നും ഏഴുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post