ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് ക്യാപ്ടൻ അമരിന്ദര്‍ സിങ്. പാര്‍ട്ടിയില്‍ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ പാർട്ടി ഉണ്ടാക്കാനാണ് അമരീന്ദറിന്റെ നീക്കമെന്നാണ് സൂചന.
”ഞാനിപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ല. 52 വര്‍ഷത്തിലേറെയായി ഈ പാര്‍ട്ടിക്കൊപ്പമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടലല്ല പ്രതീക്ഷിക്കുന്നത്. രാവിലെ 10.30 ന് എന്നോടു ഫോണ്‍ ചെയ്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാജി വയ്ക്കാന്‍ പറഞ്ഞു. ഒരു ചോദ്യവും ചോദിക്കാതെ വൈകിട്ട് നാലിന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. രാജി വയ്ക്കേണ്ട സാഹചര്യമെന്ത് എന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല. എന്നെ വിശ്വസിക്കാത്ത നിലപാടാണ് പാര്‍ട്ടിയുടേത്. എന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്.” അമരീന്ദര്‍ തുറന്നടിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അമരീന്ദറും കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ സിദ്ദുവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സിദ്ദുവിന്റെ പക്ഷത്തായിരുന്നു. കര്‍ഷക സമരം പരിഹരിക്കുന്നതിനുള്ള കാര്യങ്ങളാണ് കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചതെന്നും അമരിന്ദര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ദീര്‍ഘകാലത്തേക്ക് ആശ്വാസം എത്തിക്കുന്ന വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി അദ്ദേഹം വിശദീകരിച്ചു.
പഞ്ചാബില്‍ കോണ്‍ഗ്രസ് തകരരുകയാണെന്നും പാര്‍ട്ടിയിലെ ഗൗരവമുള്ള സ്ഥാനം സിദ്ദുവിനെപ്പോലെ ബാലിശമായി പെരുമാറുന്നയാള്‍ക്കാണ് നല്‍കിയതെന്നും അമരിന്ദര്‍ പറഞ്ഞു.
Discussion about this post