പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന വിവാദത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ ലക്ഷ്യം വെയ്ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്നും കേസിൽ പൊലീസിനുണ്ടായ വീഴ്ച്ചകൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. വ്യാജ ചികിത്സ നടത്തിയതിനും തന്റെ പേര് വലിച്ചിഴച്ചുവെന്നും ആരോപിച്ചാണ് മാനനഷ്ടത്തിന് കെ സുധാകരൻ പരാതി നൽകുന്നത്.
കഴിഞ്ഞദിവസം മോൻസണെതിരെ സുധാകരൻ രംഗത്തെത്തിയിരുന്നു. മോൻസൺ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരൻ അഭിപ്രായപ്പെട്ടത്. മോൺസണെ കണ്ട് ചികിത്സ തേടി എന്നത് വാസ്തവമാണ്. ചികിത്സയ്ക്കായി അഞ്ച് ദിവസമാണ് മോൺസണെ സന്ദർശിച്ചത്. എന്നാൽ അസുഖം ഭേദമായില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post