ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിലെ മെന്തര്‍ നര്ഹാസ് വനമേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മെന്തര്‍ വനമേഖലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ തെരച്ചില്‍ തുടരുകയാണ്. ജമ്മു – പൂഞ്ച് – രജൗരി ദേശീയ പാത താല്‍ക്കാലികമായി അടച്ചു.
അതേസമയം, പുല്‍വാമയിലും ശ്രീനഗറിലുമായി നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.
പൂഞ്ച്-രജൗരി വനമേഖലയിലെ മെന്തറില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു.
സേനയുടെ നേര്‍ക്ക് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ക്കും ഒരു സൈനികനും ജീവന് നഷ്ടമായി. സംഘത്തില്‍ അഞ്ചോളം ഭീകരര്‍ ഉണ്ടെന്നാണ് വിവരം. മലയാളി സൈനികന് എച്ച്. വൈശാഖ് അടക്കം അഞ്ച് സൈനികരുടെ ജീവത്യാഗത്തിന് ഇടയാക്കിയ പൂഞ്ചിലെ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ തന്നെയാണ് മെന്തറിലും വെടിവച്ചതെന്നാണ് എന്നാണ് വിവരം.
ഇന്നലെ പുല്‍വാമ ജില്ലയിലെ വാഹിബഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ശ്രീനഗര്‍ സ്വദേശിയായ ഭീകരന് ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ വധിച്ചത്. അടുത്തിടെ കശ്മീരില്‍ സാധാരണക്കാരെ കൊന്നൊടുക്കിയ സംഘത്തില്പ്പെട്ടയാളാണിയാളെന്ന് ഐ.ജി പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് നടന്ന പി.ഡി.പി ഉദ്യോഗസ്ഥന്റെ വധത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.
അതേസമയം ശ്രീനഗറില്‍ ബെമീനയയില്‍ ഭീകരനെ വധിച്ചെങ്കിലും, പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post