തൃശൂര്‍: വാടകക്കെടുത്ത വീട്ടില്‍ ബാര്‍ മാതൃകയില്‍ മദ്യവില്പന നടത്തിവന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. എക്സൈസ് ആണ് തിരുവണ്ണാമല മമ്പാട്ടു സ്വദേശി സെല്‍വ (40)ത്തെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടുകാര്‍ക്ക് മാത്രമാണ് ഇവിടെനിന്നും മദ്യവില്‍പ്പന നടത്തിയത്. തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ വീട് വാടകക്ക് എടുത്തായിരുന്നു മദ്യവില്പന. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്. ഹരിനന്ദനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നാലുവര്‍ഷമായി പടിഞ്ഞാറെ കോട്ടയില്‍ വീട് വാടകക്ക് എടുത്ത് ഇവിടെ തമിഴ്നാട് സ്വദേശികള്‍ക്ക് താമസിക്കാന്‍ സൗകര്യവും നല്‍കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ മദ്യം കിട്ടാത്ത ദിവസങ്ങളില്‍ മദ്യപിച്ച് വരുന്നതും പടിഞ്ഞാറെ കോട്ടയില്‍നിന്ന് ബഹളമുണ്ടാക്കുന്നതും ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് നിരീക്ഷിച്ചാണ് ബാര്‍ വീട്ടിലേക്ക് പോലീസ് എത്തിയത്. 180 മില്ലി ലിറ്ററിന് 200 രൂപ നിരക്കിലാണ് വില്പന. പുലര്‍ച്ച നാലോടെ ഇവിടെ മദ്യവില്പന തുടങ്ങും. പുറത്ത് താമസിക്കുന്ന തമിഴ്നാട്ടുകാര്‍ എത്തും. അവരെ ഇരുന്ന് കഴിക്കാന്‍ സമ്മതിക്കില്ല. ആവശ്യമുള്ളവര്‍ മദ്യം വാങ്ങി പോകും. ആവശ്യക്കാര്‍ കുപ്പി കൊണ്ടുവരണം. അതില്‍ ഒഴിച്ച് കൊടുത്ത് കാശ് വാങ്ങും. മലയാളികള്‍ക്കും മറ്റ് സംസ്ഥാനക്കാര്‍ക്കും സെല്‍വം മദ്യം വില്‍ക്കാറില്ല. ആവശ്യമുള്ളവര്‍ തമിഴ്നാട്ടുകാരുടെ കൈവശം പൈസയും കാലിക്കുപ്പിയും കൊടുത്തുവിടും. അവര്‍ വാങ്ങി മറ്റുള്ളവര്‍ക്ക് കൊടുക്കും.
ബിവറേജ് ഷോപ്പില്‍നിന്നാണ് സെല്‍വം മദ്യം വാങ്ങുന്നത്. 20 ലിറ്ററിലധികം മദ്യം ദിവസവും ഇയാള്‍ വിറ്റിരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. വില്പനക്ക് ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നര ലിറ്റര്‍ മദ്യവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post