തിരുവനന്തപുരം: അറബികടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ പലയിടങ്ങളിലും വെളളപ്പൊക്കവും പ്രളയസമാനമായ സാഹചര്യവുമാണുള്ളത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ രണ്ട് തവണ ഉരുള്‍പൊട്ടി. പ്ളാപ്പളളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. ഇവിടെ 13 പേരെ കാണാതായതായാണ് വിവരം. ഇവരില്‍ മൂന്നുപേരുടെ മൃതദേഹം ലഭിച്ചെന്നും സൂചനയുണ്ട്.
ശക്തമായ മഴ തുടരുന്ന തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പലയിടത്തും പുഴകളും തോടുകളും നിറഞ്ഞ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്.
മുണ്ടക്കയം ക്രോസ്വെ പാലം പൂര്‍ണമായും മുങ്ങി ഇവിടെ ശക്തമായ ഒഴുക്കാണ്. മുണ്ടക്കയം ടൗണിലെ ഒരുഭാഗം വെളളത്തിലായി. ഇവിടെയുള്‍പ്പടെ കോട്ടയത്തെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മുഴുവന്‍ സമയ ജില്ലാ-താലൂക്ക് കണ്ട്രോള് റൂം തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യൂ മന്ത്രിയുടെ ഓഫീസിലും കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോണ്‍-8606883111,9562103902,9447108954,9400006700.
ഇടുക്കി തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍ പെട്ട് കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിച്ചു. കൂടെയുളളവര്‍ക്കായി അന്വേഷണം തുടങ്ങി. തൃശൂരില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ രണ്ടിഞ്ചില്‍ നിന്ന് ഘട്ടംഘട്ടമായി 12 ഇഞ്ച് വരെ ഉയര്‍ത്തുമെന്നും വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 5 സെന്റീമീറ്ററില്‍ നിന്ന് ഘട്ടംഘട്ടമായി 10 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൂഞ്ഞാര്‍ ടൗണിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെളളംകയറി. ബസിലെ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
പത്തനംതിട്ടയില്‍ 2018-ലെ പ്രളയസമയത്തേതിന് സമാനമായ തോതിലാണ് മഴ. മണിമലയാറും അച്ചന്‍കോവിലാറും നിറഞ്ഞൊഴുകുകയാണ്. പലയിടത്തും ജനങ്ങളെ മാറ്റിത്തുടങ്ങി.
Discussion about this post