അനുപമ എന്ന പെൺകുട്ടി അനുഭവിക്കുന്ന മാനസികാഘാതം ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഹൃദയഭേദകമാണ്. ഒരാൾക്കും ഒരിക്കലും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കേണ്ടി വരുന്ന സംഭവങ്ങളാണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്. സ്വന്തം ചോരക്കുഞ്ഞ് എവിടെയെന്ന് അറിയാതെ നീതിക്ക് വേണ്ടി കേഴേണ്ടിവരികയെന്നത് ഒരമ്മയ്ക്കും ഒരിക്കലും വന്നുകൂടാത്ത അവസ്ഥയാണ്.
ആ പെൺകുട്ടിയ്ക്ക് വേണ്ട സഹായങ്ങൾ നൽകും എന്ന് മന്ത്രിമാരും ഗവണ്മെന്റ് സംവിധാനങ്ങളുമെല്ലാം വലിയ വാഗ്ദാനങ്ങൾ നൽകിയെന്ന വാർത്തകൾ, അവരുടെ തന്നെ അടുപ്പക്കാരായ മാദ്ധ്യമങ്ങളിലൂടെ വലിയ അക്ഷരങ്ങളിൽ വാർത്ത നൽകി ഈ വിഷയത്തിനു പിറകിലുള്ള യഥാർത്ഥ മനുഷ്യാവകാശ ലംഘനം ഒളിപ്പിച്ചു വയ്ക്കാൻ ഗവണ്മെന്റ് ശ്രമിക്കുകയാണ്.
എന്താണ് ഈ വിഷയത്തിലെ യഥാർത്ഥ മനുഷ്യാവകാശലംഘനങ്ങൾ?
ഒരു അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകാൻ ശിശുക്ഷേമ സമിതി തയ്യാറായി എന്നതാണ് ആദ്യത്തെ വിഷയം. ഇതിനു കൂട്ടുനിന്ന ഗവണ്മെന്റ് സംവിധാനങ്ങളെ നിയമത്തിനു മുന്നിലെത്തിക്കണം. എല്ലാ ഉദ്യോഗസ്ഥരും നിയമത്തിനു മുന്നിലെത്തണം. ഒരു ചാൾസ് ഡിക്കൻസ് കഥപോലെ കുഞ്ഞുങ്ങളെ വിൽക്കുന്ന സംവിധാനങ്ങളായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗവണ്മെന്റ് സംവിധാനങ്ങൾ പ്രവർത്തിച്ചു എന്നത് ഞെട്ടിക്കുന്നതാണ്.
ഇങ്ങനെയൊരു വിവരം അറിയാമായിരുന്നിട്ടും, ഇത്രയും ഗുരുതരമായ മനുഷ്യാവകാശലംഘനം നടന്നിട്ടും മാർക്സിസ്റ്റ് പാർട്ടിയിലെ ഉന്നതങ്ങളിലിരിക്കുന്നവർ ഒരക്ഷരം മിണ്ടിയില്ല. വിഷയം ഗവണ്മെന്റ് ഏജൻസികളെ അറിയിച്ചില്ല. ഒരു കൊല്ലമായി ഒരു അമ്മ തന്റെ കുഞ്ഞെവിടെ എന്ന ചോദ്യവുമായി പാർട്ടി നേതാക്കളുടേയും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടേയും മുന്നിൽ ഇരന്നു നടക്കുകയാണ്. ഇപ്പോൾ അനുപമയ്ക്കൊപ്പമാണ് എന്ന പാർട്ടി നേതാക്കളുടെ പ്രസ്താവന പോലും കപടമാണ്. കഴിഞ്ഞ ഒരു കൊല്ലമായി ഇവർ ഈ പെൺകുട്ടിയെ സഹായിക്കാത്തതെന്താണ്?
ഒരു അമ്മയിൽ നിന്ന് ചോരക്കുഞ്ഞിനെ തട്ടിയെടുത്ത വിവരം അറിഞ്ഞിട്ടും ഗവണ്മെന്റ് ഏജൻസികളെ അറിയിക്കാതിരുന്ന എല്ലാവരും, പാർട്ടി നേതാക്കൾ ഉൾപ്പെടെ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിലും കുറ്റം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതിലും ഭാഗമാണ്. ഇവരേയും കോടതിയിൽ നിയമത്തിനു മുന്നിൽ വിചാരണ ചെയ്ത് കുറ്റക്കാരെങ്കിൽ ശിക്ഷിക്കേണ്ടതാണ്.
സി പി എം നേതാക്കളുടേയും അണികളുടെയും വിചാരം പാർട്ടി എന്നത് ജനാധിപത്യസംവിധാനത്തിന് പുറത്താണെന്നാണ്. ഈ വിഷയത്തിലെ ഏറ്റവും ഗുരുതരമായ കാര്യം അതാണ്. ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തിനകത്തും ഗവണ്മെന്റ് സംവിധാനങ്ങൾക്കകത്തുമാണ് ഏത് രാഷ്ട്രീയപാർട്ടിയും പ്രവർത്തിക്കേണ്ടത്. ഒരു മുൻ വനിതാ മാർക്സിസ്റ്റ് നേതാവ് പറഞ്ഞതുപോലെ സ്വന്തമായി കോടതിയും പോലീസുമൊക്കെ ഉണ്ടാക്കി സമാന്തര ഭരണം നടത്താൻ ഒരു പാർട്ടിക്കും അധികാരമില്ല. അനുപമ ഉൾപ്പെടെ പാർട്ടിക്ക് പരാതിനൽകി എന്നാണ് പറയുന്നത്. പരാതി നൽകേണ്ടിയിരുന്നത് പോലീസിനും മറ്റ് ഗവണ്മെന്റ് ഏജൻസികൾക്കുമാണ്. കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് അവർ നിയമ നീതി സംവിധാനത്തിന് പുറത്താണ് എന്ന് വല്ല മിഥ്യാബോധവുമുണ്ടെങ്കിൽ അത് മാറ്റിയെടുക്കാനുള്ള ജനാധിപത്യ വിദ്യാഭാസമാണ് ആദ്യം നൽകേണ്ടത്. കേരളത്തിലെ ജനങ്ങൾ അത് അവർക്ക് നൽകുമെന്ന് പ്രത്യാശിക്കാം.
ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെപ്പോലെ തന്റെ ഉണ്ണിയെ അന്വേഷിച്ച് ആ അമ്മ പാർട്ടി പൂതങ്ങളുടെ മുന്നിൽ തന്റെ കണ്ണുകളും ചൂഴ്ന്ന് നൽകാൻ തയ്യാറായി നിൽക്കുന്നു. പൂതങ്ങൾ കുഞ്ഞിനെ ഇപ്പോഴും ഒളിപ്പിച്ചുവച്ചിരിക്കുന്നു. പെറ്റ വയറിനെ വഞ്ചിക്കുന്ന പൊട്ടപ്പൂതങ്ങൾ മാതൃശാപത്തിന്റെ കൊടിയ ശാപത്തിൽ എരിഞ്ഞ് ചാമ്പലാവും. സംശയമില്ല.
Discussion about this post