കൊച്ചി: കേരള പോലീസ് സേനയുടെ നവീകരണത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ച ഫണ്ടില്‍ 69.62 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്ത്. സംസ്ഥാനത്ത് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ആധുനികവത്ക്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ട് ചെലവഴിക്കുന്നതില്‍ കേരള പോലീസ് അലംഭാവം കാട്ടുന്നുവെന്ന് കണക്കുകള്‍ പുറത്തുവരുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരള പോലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019-20-ല്‍ നല്‍കിയത് 54.01 കോടി രൂപയാണ്. പക്ഷെ ഒരു രൂപ പോലും കേരള പോലീസ് ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മുന്‍വര്‍ഷങ്ങളിലും ഒരു രൂപ പോലും കേരള പോലീസ് ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. പോലീസ് സേനയുടെ നവീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19-ല്‍ അനുവദിച്ചത് 17.78 കോടി രൂപ, പക്ഷെ സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. ഇതുമൂലം 2020-2021, 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട തുക കേന്ദ്രം നല്‍കിയില്ല.
2014-15 മുതല്‍ ഒക്ടോബര്‍ 10, 2021 വരെ കേരള പോലീസിന്റെ നവീകരണത്തിന് 143.01 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത്. സുരക്ഷിതമായ പോലീസ് സ്റ്റേഷനുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ആധുനിക ആയുധങ്ങള്‍, വാഹനങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഫോറന്‍സിക് സജ്ജീകരണം തുടങ്ങിയവ നിര്‍മ്മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഗോവിന്ദന് നമ്പൂതിരി പറഞ്ഞു.
ഇത് കൂടാതെ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ മേടിക്കാന്‍ 1.85 കോടി രൂപയും മൈന്‍ പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ 1.55 കോടി രൂപയും നല്‍കിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഫിംഗര്‍ പ്രിന്റിങ് ബ്യൂറോയുടെ നവീകരണത്തിന് 1.22 കോടി രൂപയും കേന്ദ്രം നല്കി.
Discussion about this post