പാലോട്: പെരിങ്ങമ്മലയിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങമ്മല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അബ്ദുൽ റഹീം (47) ഒളിവിലാണ്. നാസിലയുടെ കുടുംബവീട്ടിൽ ബുധനാഴ്ച രാത്രിയിലായിയിരുന്നു സംഭവം. കൊലപാതകത്തിൻെറ കാരണം വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ ഏഴിന് നാസിലയുടെ മാതാവ് കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടത്.
പിതാവിന് രാവിലെ പതിവായി നിസ്കാരപ്പായ എടുത്ത് നൽകുന്നത് നാസിലയാണ്. എന്നാൽ, സംഭവദിവസം രാവിലെ മകൾ എഴുന്നേൽക്കാതായതോടെ മാതാവ് വാതിൽ തുറന്ന് നോക്കുകയായിരുന്നു. കട്ടിലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതും നാസിലയെ കഴുത്തിൽ കുത്തേറ്റനിലയിലും കണ്ടതിനെതുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. അതേസമയം നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസ്സുകാരിയായ മകൾപോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
രാവിലെ നാസിലയുടെ മാതാവ് കുട്ടിയെ വിളിച്ചുണർത്തുകയായിരുന്നു. ബുധനാഴ്ച രാത്രി റഹീം മകൾക്ക് മിഠായി നൽകിയതായും രാവിലെ വയറുവേദനയെതുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. മിഠായിയിൽ മയക്കുമരുന്ന് കലർത്തിയിരുന്നോയെന്നുള്ള സംശയമുണ്ടെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ ക്ലർക്കായി ജോലി ചെയ്യുകയാണ് അബ്ദുൽ റഹിം.
മുമ്പ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന ഇയാൾ രണ്ടുവർഷമായി മദ്യപാനത്തിൽ നിന്നുള്ള മോചനത്തിനായി ചികിത്സയിലാണ്. ഇതിനുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ ഇരുവർക്കുമിടയിൽ കുടുംബപ്രശ്നങ്ങളോ കൊലപാതകത്തിനുള്ള സാഹചര്യങ്ങളോയില്ലെന്ന് സമീപവാസികൾ പറയുന്നു. അബ്ദുൽ റഹീമിൻെറ രണ്ട് ഫോണുകളിൽ ഒന്നും പതിവായി ഉപയോഗിക്കാറുള്ള ബാഗും വീട്ടിലുണ്ട്.
നാസിലയുടെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: യാസർ (ഡിഗ്രി വിദ്യാർഥി), ഫൗസിയ (എട്ടാം ക്ലാസ് വിദ്യാർഥിനി).
Discussion about this post