പാലക്കാട്: തിങ്കളാഴ്ച മുഴുവന്‍ അര്‍ഷിക കാത്തിരുന്നു. കണ്‍മുന്നില്‍ വെട്ടേറ്റുവീണ ജീവിതപ്പാതി ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പായിരുന്നു അത്. എന്നാൽ എത്തിയതാകട്ടെ ജീവനറ്റ ശരീരമാണ്.
എലപ്പുള്ളിയിലെ വീട്ടിലായിരുന്നു അർഷിക. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ചു. വൈകീട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയടിച്ച് കരഞ്ഞ അര്‍ഷികയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ഹരേ..രാമ പ്രാര്‍ഥനകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലില്‍ കിടത്തിയപ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു.
മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അച്ഛന്‍ ആറുച്ചാമി എത്തി, മകന് അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹവുമായി ആംബുലന്‍സ് വീട്ടുപടിക്കലെത്തിയതു മുതല്‍ കതകില്‍ ത്താങ്ങി കരഞ്ഞ് തളര്‍ന്നുനിന്ന് അമ്മയുടെ നിലവിളി എല്ലാവരുടെയും കണ്ണുകളെ നിറച്ചു. മൃതദേഹംകണ്ട് നിലത്തുവീണുകരഞ്ഞ അമ്മയെ തിരികെ വീട്ടിനുള്ളിലാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെട്ടു. ഏഴരയോടെയായിരുന്നു ശവസസംസ്കാരം.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, സംസ്ഥാന ഖജാന്‍ജി അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, ദേശീയസമിതി അംഗം എന്‍. ശിവരാജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Discussion about this post