കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ദീർഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാൻ സാധിക്കില്ല എന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
വരൻ തന്റെ വിദ്യാർഥിയാണ്. 20 വര്‍ഷമായി ആ കുടുംബത്തെ അറിയാം. പാര്‍ട്ടി കുടുംബമാണ്. ജാതിക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളില്‍ താന്‍ ഇനിയും പങ്കെടുക്കും. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 12 മുൻ ഭരണസമിതി അംഗങ്ങളിൽ ഇനി പിടികൂടാനുള്ള രണ്ടുപേരില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത വിഷയത്തിലാണ് മന്ത്രി വിശദീകരണം നൽകിയത്. ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Discussion about this post