ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊലയാളികൾക്ക് പൊലിസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് ബിജെപി നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം ആസൂത്രണം ചെയ്തത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ഉണ്ട്. എന്നാൽ സി.പി.ഐ.എം നയം എസ്.ഡി.പി.ഐയെ കൊണ്ട് നടപ്പാക്കുകയാണോ സർക്കാർ ചെയുന്നതെന്നും പ്രതികളെ തൊടാൻ ഇരട്ടച്ചങ്കന് ഭയമാണെങ്കിൽ അത് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ സഞ്ജിത്തിന്റെ കൊലപാതകക്കേസിലെ അന്വേഷണം എൻഐഎക്ക് വിടാൻ കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഗവർണറെ കണ്ടിരുന്നു. പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അത്തരത്തിലുള്ള നിഗമനങ്ങളാണ് ഉള്ളതെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം തിങ്കളാഴ്ച രാവിലെയാണ് ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Discussion about this post