കൊച്ചി: വീടിനുള്ളിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്.
ഇവരുടെ മാതാവ് ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതിനാൽ, വാർഡ് അംഗം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നത്.
ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലുമായിരുന്നു. റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടു കൊണ്ട് കുരുക്കിട്ടിരുന്നു.
ജോസിന്റെയും ജെസിയുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
മൂവരും മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post