കൊച്ചി: പാതയോരത്തെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കേസ് പരിഗണിക്കവേ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കംചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിച്ച കോടതി ആരു പറഞ്ഞാലും കേരളം നന്നാകില്ലെന്ന് അഭിപ്രായപെടുകയായിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
പാതയോരത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ നിറങ്ങളിലുള്ള കൊടിമരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് കൊടിമരങ്ങള്‍ അനധികൃതമായി നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും ഈ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയാത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. രൂക്ഷവിമര്‍ശനമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്ന് കോടതിയില്‍ നടത്തിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ദേശീയപാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇതില്‍ കൂടുതലും ചുവന്ന കൊടികള്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പാതകളും റോഡുകളും കയ്യേറി കൊടിമരം സ്ഥാപിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ ഉള്‍പ്പടെയുള്ളവ സ്വീകരിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഉത്തരവിറക്കുകയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും മറ്റും നീക്കംചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും കൊടിമരങ്ങള്‍ നീക്കം ചെയ്യാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് നിരാശ കലർന്ന വാക്കിൽ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. അല്പം നിരാശ കലര്‍ന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നുവെങ്കിലും വിശദമായ വാദം കേള്‍ക്കലിനായി അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Discussion about this post