തിരുവനന്തപുരം: പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നഴ്സിന് സസ്പെൻഷൻ. ആര്യനാട് ആശുപത്രിയിലെ നഴ്സിനെ ആണ് സസ്പെൻഡ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച ശേഷമാണ് നടപടിയെടുത്തത്.
കോവിഡ് വാക്സീൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ശരീരവേദനയും തലകറക്കവും ഉണ്ടെന്ന് കുട്ടികൾ പറഞ്ഞു. ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനാൽ തറയിൽ ആണ് കിടത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
കുളപ്പട സ്വദേശികളായ 3 വിദ്യാർഥിനികൾ ആണ് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. ഒരു കുട്ടി രക്തഗ്രൂപ്പ് അറിയാൻ ഇരിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. തുടർന്ന് ഇരുവർക്കും കോവിഡ് വാക്സിൻ നൽകുകയായിരുന്നു. കുത്തിവയ്പിനുശേഷം കുട്ടികൾ വീട്ടിലേക്കു മടങ്ങി. കുത്തിവയ്പ് എടുക്കാത്ത വിദ്യാർഥിനി വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ 15 വയസിലെ കുത്തിവയ്പ് എടുക്കണമെന്ന് രക്ഷിതാവ് നിർദേശിച്ചു. ഇതനുസരിച്ച് സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഫോൺ നമ്പരും ആധാർ കാർഡും പരിശോധിച്ച് രജിസ്റ്റർ ചെയ്തശേഷമാണ് കോവിഡ് വാക്സിൻ എടുക്കുന്നത്. എന്നാൽ ഇവിടെ ഇതൊന്നും പരിശോധിക്കാതെയാണ് വാക്സിൻ എടുത്തത്.
Discussion about this post