തൃശൂർ: കഴിഞ്ഞ ദിവസമാണ് സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ സ്വദേശിയായ വിപിൻ എന്ന യുവാവ് ആത്മഹത്യ ചെയ്തത്. വായ്പ കിട്ടാത്തതിന്റെ പേരിൽ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയിൽ ആണ് വിപിൻ ജീവനൊടുക്കിയത്. എന്നാൽ വിപിന്റെ സഹോദരി വിദ്യയുടെ പ്രതിശ്രുതവരൻ നിധിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
‘‘പണം മോഹിച്ചല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ‘‘ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി’’- നിധിൻ പറഞ്ഞു.
രണ്ടരവർഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമാണ്. ഷാർജയിൽ എ.സി. മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ഞായറാഴ്ച വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കിൽനിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടിയെന്നും നിധിൻ പറയുന്നു.
തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാൻ നിധിനോട് വിപിൻ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയിൽ എത്തിക്കാൻ പറഞ്ഞു. ജൂവലറിയിൽ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടെയും അമ്മ ബേബിയുടെയും വിളിയെത്തി. ബാങ്കിൽ നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിൻ മടങ്ങി വന്നില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിൻ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂർ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post