ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാരിന് ആലോചനയില്ല. ഗവര്‍ണറായിട്ട് തന്നെ അതിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കരുതെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ മാന്യത ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറുമായുള്ള ആശയവിനിമയങ്ങള്‍ പരസ്യപ്പെടുത്തിയതിനെ കാനം വിമര്‍ശിച്ചു.
നിയമസഭ പാസാക്കിയ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കിയിരിക്കുന്നത്. ആ സ്ഥാനം വേണ്ടെന്ന് വെയ്ക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഇപ്പോഴുമുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തന്നെയാണ് വിസി നിയമനങ്ങള്‍ നടത്തിയത്. യുജിസി മാനദണ്ഡം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപികരിച്ച് അവരാണ് ഗവര്‍ണര്‍ക്ക് പേരുകള്‍ സമര്‍പ്പിക്കുന്നത്. പിന്നീട് അത് അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ ഇവിടെ ഗവര്‍ണര്‍ തന്നെ നിയമനം നടത്തിയ സംഭവത്തിലാണ് അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്നത്. ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന ആരോപണം മോശമാണെന്ന് കാനം പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കും. അതോടെ ആ വിഷയം അവസാനിക്കും. ഗവര്‍ണര്‍ പദവി അനാവശ്യ ആര്‍ഭാടമാണ് എന്ന് അഭിപ്രായപ്പെടുന്ന പാട്ടിയുടെ പ്രതിനിധിയാണ് താനെന്ന് കാനം പറഞ്ഞു. പൗരത്വ വിഷയത്തിലും, കാര്‍ഷിക നിയമങ്ങളുടെ വിഷയത്തിലും സഭ ചേരാന്‍ ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് സഭ വിളിച്ച് ചേര്‍ത്ത് പ്രസംഗിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതാണ് പ്രശ്നം.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആശയവിനിമയങ്ങള്‍ നടത്തുന്നത് പതിവാണ്. ചര്‍ച്ചയിലെ വിഷയങ്ങള്‍ പുറത്ത് പറയേണ്ടതായിരുന്നില്ല. കത്തിടപാടുകള്‍ രഹസ്യമായി വെയ്ക്കേണ്ടത് ആയിരുന്നു. എന്നാല്‍ ആ മാന്യത ലംഘിക്കപ്പെട്ടുവെന്നും, അതിനാലാണ് മുഖ്യമന്ത്രിക്ക് പരസ്യമായി മറുപടി പറയേണ്ടി വന്നതെന്നും കാനം പറഞ്ഞു.
Discussion about this post