കൊണ്ടോട്ടി: വിമാനത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. സ്പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാരൻ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിശാദ് അലിയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്.
സ്വർണക്കടത്തുകാർ വിമാന സീറ്റിനടിയിൽ ഒളിപ്പിച്ച നാല് പാക്കറ്റ് സ്വർണ മിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
മൂന്നര കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതത്തിന് ഒന്നര കോടി വിലവരും.ദിവസങ്ങളായി നിശാദ് അലിയെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബശീർ അഹമ്മദ്, കെ കെ പ്രവീൺ കുമാർ , എം പ്രകാശ്, ഇൻസ്പെക്ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇ വിമോഹനൻ, വി കെരാജേഷ് എന്നിവർ ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്. ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post