ക്ഷേത്രത്തിൽ ചമ്രം പടിഞ്ഞ് ഇരിക്കേണ്ടതിന് പകരം മുട്ടുകുത്തി ഇരുന്ന ആളാണ് ഇപ്പോൾ ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങൾ യാദൃച്ഛികമായി ഹിന്ദുക്കളായവരാണെന്ന് രാഹുൽ ഗാന്ധിയുടെ കുടുംബം മുമ്പ് പറഞ്ഞിരുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയതായി പറയപ്പെടുന്ന ഒരു പരാമർശത്തെ സൂചിപ്പിച്ചാണ് യോഗി ആദിത്യനാഥ് ഇത് പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഗുജറാത്തിലെ ഒരു ക്ഷേത്രത്തിൽ പോയി മുട്ടുകുത്തി ഇരുന്നെന്നും ഇതിന് അവിടുത്തെ പൂജാരി അദ്ദേഹത്തെ ശകാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിന്റെ തറക്കല്ലിട്ടതിന് ശേഷം ജഗദീഷ്പൂരിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആദിത്യനാഥ്.
അവിടെയുള്ള പൂജാരി രാഹുൽ ഗാന്ധിയോട് ചമ്രം പടിഞ്ഞ് ഇരിക്കാൻ ആവശ്യപ്പെട്ടു, ഇതൊരു ക്ഷേത്രമാണ്, പള്ളിയല്ല എന്നും പറഞ്ഞു, യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
‘ഇപ്പോൾ ഇത്തരത്തിലുള്ള ‘സംസ്കാരം’ പോലുമില്ലാത്തവർ ഹിന്ദുവിനെയും ഹിന്ദുത്വത്തെയും കുറിച്ച് പ്രചാരണം നടത്തിയാൽ അത് ധാരണയില്ലായ്മയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആകസ്മികമായി ഹിന്ദുക്കളായവരാണ് തങ്ങളെന്ന് കോൺഗ്രസ് നേതാവിന്റെ പൂർവികർ പറഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. അങ്ങനെയാണെങ്കിൽ, “ഹിന്ദുവിനെയും ഹിന്ദുത്വത്തെയും കുറിച്ച് അവർക്ക് എന്തറിയാം”, തന്റെ സമീപകാല പ്രസംഗങ്ങളിൽ ഹിന്ദുമതവും ഹിന്ദുത്വവും രണ്ടും രണ്ടാണെന്ന് അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.
ശിഥിലീകരണത്തിന്റെ രാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. “ജീനുകളിൽ ശിഥിലീകരണവും ഭിന്നിപ്പും ഉള്ളവർ, തങ്ങളുടെ കുടുംബം ആകസ്മിക ഹിന്ദുക്കളാണെന്ന് പറയുന്നവർ, ജനങ്ങൾക്കായി ഒരിക്കലും ചിന്തിക്കില്ല,” യോഗി ആദിത്യനാഥ് പറഞ്ഞു.
“മുൻ അമേഠി എംപി വിദേശത്തായിരിക്കുമ്പോഴെല്ലാം ഇന്ത്യയ്ക്കെതിരെയും കേരളത്തിൽ ഉള്ളപ്പോൾ അമേഠിക്കെതിരെയും അമേഠിയിലെ ജനങ്ങളെ ശപിക്കുകയും ചെയ്യും. പരാജയം മറച്ചുവെയ്ക്കാൻ ആളുകളെ ശപിക്കുകയും സ്വാർത്ഥനാകുകയും ചെയ്യരുത്.” രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ആദിത്യനാഥ് പറഞ്ഞു. 50 വർഷമായി ഗാന്ധി കുടുംബം അമേഠിയെ അവഗണിച്ചുവെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. അവർ ഒരിക്കലും അമേഠിയുടെ വികസനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post