കോഴിക്കോട്∙ വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിടിച്ചുവിടാൻ പൊലീസ് ലാത്തിവീശി. തുടർന്ന് 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും ക്ലാസ് വിടണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതിനെത്തുടർന്നു രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കമായി.
തുടർന്നാണ് സംഘർഷമുണ്ടായത്. ചിലർക്ക് നിസാര പരുക്കേറ്റു. ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സമ്മതിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എംഎൽഎ ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്.
Discussion about this post