അബുദാബിയിൽ രണ്ടിടങ്ങളിലായി ഡ്രോൺ ആക്രമണം. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ടിനും പിന്നിൽ ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്.
മൂന്ന് എണ്ണ ടാങ്കറുകളിൽ സ്ഫോടനം നടന്നതായി ഗൾഫ് ഭരണകൂടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.
എണ്ണക്കമ്പനിയായ ADNOC യുടെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫയിൽ മൂന്ന് ഇന്ധന ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണ സൈറ്റിൽ തീപിടുത്തമുണ്ടായതായും അബുദാബി പൊലീസ് അറിയിച്ചു.
“പ്രാരംഭ അന്വേഷണത്തിൽ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമെന്ന് സംശയിക്കുന്ന ഡ്രോണിന്റെ ചെറിയ ഭാഗങ്ങൾ കണ്ടെത്തി,” പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.
സംഘം യുഎഇയിൽ ഒരു സൈനിക ഓപ്പറേഷൻ നടത്തിയതായും വരും മണിക്കൂറുകളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള സൈനിക സഖ്യവുമായി പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് പറഞ്ഞു.
യെമനിലെ ഊർജ്ജോത്പാദന മേഖലകളായ ഷാബ്വയിലും മാരിബിലും ഹൂതികൾക്കെതിരായ പോരാട്ടത്തിൽ യുഎഇയുടെ പിന്തുണയുള്ള സഖ്യകക്ഷി അനുകൂല സേന പങ്കുചേർന്നിട്ടുണ്ട്.
2019-ൽ യെമനിലെ സൈനിക സാന്നിധ്യം യുഎഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും ആയുധവും പരിശീലനവും നൽകിയ യെമൻ സേനയിലൂടെ അധികാരം നിലനിർത്തുന്നത് തുടരുകയാണ്.
ഹൂതികൾ സൗദി അറേബ്യയ്ക്ക് നേരെ അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആവർത്തിച്ച് നടത്തുകയും യു.എ.ഇയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Discussion about this post