ചുരുളി സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടിയെന്ന് എഡിജിപി പത്മകുമാര്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ല. സിനിമയില്‍ പറയുന്നത് ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ്. ഭാഷയും സംഭാഷണവും കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും ഭരണഘടനാ ലംഘനമില്ലെന്നും ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന് എസിപി എ.നസീമ എന്നിവര്‍ സിനിമ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്
എന്നാല്‍ സിനിമ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്നുമാണ് ഹര്‍ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ കഴിയില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി പറഞ്ഞിരുന്നു. വള്ളുവനാടന്‍ ഭാഷയോ കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതി ആവശ്യപ്പെടുന്നതെങ്ങനെയെന്നും ഗ്രാമങ്ങളിലെ ജനങ്ങള്‍ അത്തരം ഭാഷയാകാം ഉപയോഗിച്ചിരിക്കുകയെന്നും കോടതി പറഞ്ഞു. ചിത്രത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനേ കഴിയൂ എന്നും കോടതി അറിയിച്ചിരുന്നു.
Discussion about this post