ഡൽഹി: കൊവിഡ് മുക്തരായവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ കരുതല്‍ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയപരിധി നിശ്ചയിച്ചതെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തില്‍ ഇതുവരെ 160 കോടിയിലേറെ ആള്‍ക്കാര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇന്ന് നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 488 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുകയാണ്. 17.22 ആണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 10,050 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വന്നുപോയവര്‍ക്ക് വീണ്ടും രോഗം ബാധിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നുണ്ടെന്ന് ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ബാധിക്കുന്ന കുട്ടികളില്‍ 84 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂ എന്നും അവരില്‍ മരണനിരക്ക് കുറവാണെന്നും എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നു.
Discussion about this post