തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം. 2 നവജാത ശിശുക്കളുൾപ്പടെ പത്തു വയസ്സിൽ താഴെയുള്ള 9 കുട്ടികളും മരിച്ചവരിൽപ്പെടുന്നു. സർക്കാർ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം രണ്ടാംതരംഗത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.
മൂന്നാം തരംഗത്തിന്റെ തീവ്രത തീരുകയാണെങ്കിലും മരണക്കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. മുൻ തരംഗങ്ങളേക്കാൾ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സർക്കാർ നിരന്തരം ആവർത്തിച്ചു. പക്ഷെ ജനുവരി 1ന് ശേഷമുള്ള കണക്കുകൾ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തിൽ മാത്രമുണ്ടായെന്ന കണക്ക്.
സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവുമധികം പേർ മരിച്ചത് 227 എന്നാണ് സർക്കാർ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജൂൺ 6നാണ്. എന്നാൽ പഴയ മരണങ്ങൾ കൂടി ചേർത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയിൽ വ്യക്തമാണ്. 2021 മെയ് 12നാണിത്. അന്ന് സർക്കാർ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം. സുപ്രിം കോടതി വിമർശനത്തെത്തുടർന്ന് പഴയ മരണം കൂട്ടത്തോടെ വേഗത്തിൽ ചേർക്കുന്നത് കാരണം മരണപ്പട്ടിക ഇപ്പോഴും അനുദിനം വലുതാവുകയാണ്. ഫെബ്രുവരി 1ന് മാത്രം പട്ടികയിൽ കയറിയത് 1205 മരണമാണ്.
Discussion about this post